ശൃംഗാരവും പ്രേമവും അത് കാവ്യമാകുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പം തന്നെയാണ്, പക്ഷെ ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ ഇതിന്റെയെല്ലാം അതിര്‍വരമ്പുകള്‍ കടക്കുന്നു . പൊതു സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ബസ്സിലോക്കെ യാത്രചെയ്യുമ്പോള്‍ കേള്‍ക്കുന്ന മാപ്പിളപ്പാട്ടുകള്‍ , പെണ്ണിന്റെ സൌന്ദര്യം വര്‍ണ്ണനയില്‍ കുളിപ്പിച്ച് അശ്ലീലത്തിന്റെ അതിര് വരമ്പുകള്‍ കടക്കുമ്പോള്‍ , നീരസം തോന്നിയാലും അത് കേള്‍ക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു .
മാപ്പിളപ്പാട്ട് എന്താണെന്നോ അതിന്റെ ഉറവിടം എന്താണെന്നോ അറിയാത്ത ചില പുത്തന്‍ ഗാനരജയിതാക്കള്‍ യുവ ഹൃദയങ്ങളെ വശ്യതയാര്‍ന്ന പ്രണയ വരികള്‍കൊണ്ട് പുളകമണിയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പാട്ടുകളിറക്കുന്നത്. തലക്കെട്ടായി ചില അറബി പദങ്ങള്‍ വെച്ച് അര്‍ത്ഥശൂന്യമായ വര്‍ത്തമാനത്തെ അടിപൊളി മ്യൂസിക്കിന്റെ അകമ്പടിയോടെ വരികളാക്കി മാപ്പിളപ്പാട്ടെന്ന ലേബലില്‍ മാര്‍കറ്റിലിറക്കുന്നു ഇവര്‍ .
ത്യാഗ സ്മരണകളും പോരാട്ട വീര്യങ്ങളും ഉള്‍ക്കൊള്ളിചാവിഷ്കരിക്കുന്ന പഴയകാല മാപ്പിളപ്പാട്ടുകള്‍ക്ക് തനിമയുടെ അന്നത്തെ ജീവിതത്തിന്റെ സുഗന്ധമുണ്ടായിരുന്നു. സുഖ ദുഃഖങ്ങളിലെ ഉണര്‍ത്തുപാട്ടയും ജീവിത ശൈലിയുടെ വായ്പാട്ടായും അവര്‍ മാപ്പിളപ്പാട്ടിനെ മാറ്റി . അധിനിവേശത്തെ തുരത്തിയ പാരമ്പര്യമാണ് മാപ്പിളപ്പാട്ടുകല്‍കുള്ളത് .
സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന് സാമൂതിരിയുടെ കീഴില്‍ ജനങ്ങളെ സംഘടിപ്പിക്കാനും അവര്‍ക്ക് പോരാട്ട വീര്യം പകരാനും തിരഞ്ഞെടുത്തതും മാപ്പിളപ്പാട്ടുകളാ യിരുന്നു .
മാപ്പിള കവി ഇതിഹാസം മോയിന്‍കുട്ടി വൈദ്യരും തൂലിക ചലിപ്പിച്ചത് ഇ പാതയില്‍ കൂടി തന്നെ.
പോരാട്ട തുടിപ്പുകള്‍ക്ക് ആളിക്കതുന്നോരഗ്നിയായ് ചൂടുപകരാന്‍ വൈദ്യരുടെ പ്രശസ്തമായ ബദര്‍പടപ്പാട്ടുകള്‍ക്ക് കഴിയുന്നു . ജന ഹൃദയങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മാപ്പിള കാവ്യവും ഒരുപക്ഷെ ബദര്‍പടപ്പാട്ട് തന്നെയാകും .
അക്രമങ്ങള്‍ക്കും അധിനിവേഷതിനുമെതിരെ വാളൂരാനുള്ള ഊര്‍ജം നല്കുന്ന വരികളാണ് ഇവരൊക്കെ സൃഷ്ടിച്ചത് .
പക്ഷെ വികലമായ ചില കൊഞ്ചിക്കുഴയലുകള്‍ മാത്രമാണ് ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ . പഴമയുടെ സൗന്ദര്യമോ ചരിത്രമോ സന്ദേശമോ ഇന്നത്തെ പാട്ടുകള്‍ക്കില്ല, ഉള്ളത് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യ വര്‍ണനകള്‍ മാത്രം . ഖല്‍ബാണ് ഫാത്തിമ , അഴകാണ് നഫീസ , തേനാണ് പാലാണ് ഹാജറ തുടങ്ങി മുസ്ലിം സ്ത്രീ നാമങ്ങള്‍ ടൈറ്റിലായി ദിവസവും പാട്ടുകളിറങ്ങുമ്പോള്‍ ഇവ തനത് മാപ്പിളപ്പാട്ടുകള്‍ക്ക് ചരമഗീതം പാടുന്നു .
മതത്തിന്റെ ചട്ടക്കൂടിനകത്ത് ഒതുങ്ങിയതായിരുന്നു പഴയകാല മാപ്പിളപ്പാട്ടുകള്‍ ഏറെയും . ദൈവ ഭക്തിയുടെയും , സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും സന്ദേശമായിരുന്നു അവയിലധികവും . എങ്കിലും അവയില്‍ ശൃംഗാരവും പ്രണയവുമെല്ലാം ഉണ്ടായിരുന്നു . പ്രശസ്തമായ കത്ത് പാട്ടുകള്‍ തന്നെ ഉദാഹരണം . വിരഹ വേദന അനുഭവിക്കുന്ന ദാമ്പത്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ആ വരികളില്‍ . അതുകൊണ്ടുതന്നെ " ഖല്‍ബിന്നുള്ളില്‍ നീയാണ് " രണ്ടു തവണ പാടി ഒരുപക്ഷെ നമ്മള് മറന്നേക്കാം എന്നാല്‍ ഇത്തരം പാട്ടുകള്‍ മലയാളിയുടെ ചുണ്ടുകളില്‍ ഇപ്പോഴും നിലനില്കുന്നു .
മാപ്പിളപ്പാട്ടെന്നാല്‍ സ്ത്രീ ശരീരവും അവളുടെ സൗന്ദര്യവും മാത്രമാണിന്ന് . ശൃംഗാര൦ കുത്തിനിറച്ച് സ്നേഹം തുളുമ്പുന്ന വരികളിലാണ് ഇന്നത്തെ യുവത്വം സായൂജ്യമടയുന്നത് , അതറിയുന്നവര്‍ മാപ്പിളപ്പാട്ടിനെ ബിസിനസ്സാക്കി ലാഭം കൊയ്യുന്നു .
മാപ്പിളപ്പാട്ട് അലങ്കോലതിന്റെയും അര്‍ത്ഥശൂന്യതയുടെയും മറ്റൊരു തലത്തിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു ..ഇനിയൊരു തിരിച്ചു വരവ് അസാധ്യം തന്നെ ...
3 അഭിപ്രായങ്ങള്‍:
ee ormmappeduthal valare nannayi.............
മിക്ക മാപ്പിളപ്പാട്ടുകളും തനിയാവർത്തനങ്ങൾ തന്നെ. ശരിക്കും ഈ പോസ്റ്റ് നന്നായി.
കലാമൂല്യത്തേക്കാള്‍ വിപണനതന്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മാപ്പിളപ്പാട്ട് വെറും പൈങ്കിളിപ്പാട്ടുകളായി അധ:പതിക്കാന്‍ കാരണം.എങ്കിലും നല്ല രചനകളും സംഗീതവുമുള്ള പാട്ടുകളും ഇടക്കൊക്കെ വരുന്നുണ്ടെന്നു മറന്നുകൂട. നന്നായി രചിക്കാന്‍ കഴിയുന്നവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടാല്‍ നല്ല പാട്ടുകള്‍ ഇനിയും രംഗത്ത് വരും..ഇന്ന് സാങ്കേതികവളരുന്നത് കൊണ്ട് ആര്‍ക്കും പാട്ടും ആല്‍ബവുമൊക്കെ ഇറക്കാന്‍ കഴിയുമെന്നിരിക്കെ ‘നിലവാരത്തകര്‍ച്ച’ പാടെ ഒഴിവാക്കാന്‍ കഴിയില്ല.എങ്കിലും കലാസ്വാദകര്‍ ഒത്തു ചേര്‍ന്ന് മാപ്പിളപ്പാട്ടിന്റെ സൌന്ദര്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം.
Post a Comment
വന്ന സ്ഥിതിക്ക് ഒരു അഭിപ്രായം കമന്റിയെച്ചും പോന്നേയ്